"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ബുധനാഴ്‌ച, ഏപ്രിൽ 09, 2014

പകൽക്കിനാവ്

-ഷിബിൻ ബാലകൃഷ്ണൻ-  





        പത്ത് മാസം ആറ്റുനോറ്റ് കാത്തിരുന്ന്  നൊന്തു പ്രസവിച്ച ഒരമ്മയുടെ സംതൃപ്തിയും ആനന്ദവും അയാൾ അന്ന് അനുഭവിച്ചു. സ്വന്തം കുഞ്ഞിനെപ്പോലെ അയാൾ  ആ പുസ്തകത്തെ താലോലിച്ചു...... ചുംബിച്ചു, താൻ എഴുതിയ  ആദ്യ പുസ്തകം വെളിച്ചംകണ്ടിരിക്കുന്നു. ആ  പേറ്റു നോവിന്  പത്തു കൊല്ലത്തിന്റെ ആഴമുണ്ടായിരുന്നു. പുസ്തകത്തിന്റെ പുതുമണം  അയാൾ ആസ്വദിച്ചു. അക്ഷരങ്ങൾക്ക് വർഷങ്ങൾക്ക്   മുൻപ് അയാൾ  കണ്ട പകല്ക്കിനാവുകളുടെ അതെ മണമായിരുന്നു. സന്തോഷം കൊണ്ട് രണ്ട് തുള്ളി കണ്ണുനീർ ആ പുസ്തകത്തിൻറെ  ചട്ടയിൽ ഇറ്റി വീണു. കറുത്ത പശ്ചാതലത്തിൽ വെളുത്ത അക്ഷരങ്ങളിൽ  രേഖപ്പെടുത്തിയ പുസ്തകത്തിന്റെ പേര് അയാൾ വായിച്ചു.

        
"DAY DREAM"
Story of 100 told and an untold day dream
By
Sidharth Nair

        അത് എഴുത്തിലുള്ള പുതിയ പരീക്ഷണമായിരുന്നു. ഒരേ സമയം ഒരു നോവൽ എന്നോ ഒരു കഥപുസ്തകമെന്നോ വിളിക്കാവുന്ന തരത്തില്ലുള്ള ഒരു രചന. 100 ചെറുകഥകൾ, ഒരു ഒറ്റവരി കഥ (one story line). അവയെ അക്ഷരങ്ങളുടെ നൂല് കൊണ്ട്  തുന്നിച്ചേർത്ത് അയാൾ അതിന് നോവലിന്റെ ഉടുപ്പിട്ടു. സിദ്ധാർഥ്‌ അങ്ങനെയായിരുന്നു. ചെറിയ കാര്യങ്ങള്ക്ക് പോലും അയാൾക്ക്‌ അയാളുടെതായ വാശിയും വ്യത്യസ്ഥതകളും ഭ്രാന്തും ഉണ്ടായിരുന്നു. ഓരോ കഥ എഴുതിക്കഴിയുംബോഴും അവസാനം അയാൾ എഴുതി വെക്കും MAD Sidharth.

        കോളേജിൽ നിന്നും ഇറങ്ങിയ ശേഷം നീണ്ട  പത്ത് വർഷക്കാലം അയാൾ സ്വയം തീർത്ത ചട്ടക്കൂടുകൾക്കിടയിൽ ഒതുങ്ങി ജീവിക്കുകയായിരുന്നു. ഫോണ്‍ നമ്പർ മാറ്റിയും, സോഷ്യൽ നെറ്റ് വർക്കുകളിലെ അക്കൗണ്ടുകൾ ഡിലീറ്റ്‌ ചെയ്തും, ക്യാമ്പസ്സിലെ  സൗഹൃദങ്ങളിൽ നിന്നും അയാൾ ഒളിച്ചോടുകയായിരുന്നു. അതിനുള്ള കാരണം പലവട്ടം ആലോചിച്ചിട്ടും സിദ്ധാർഥിന് കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ തന്നിലേക്കുള്ള  ഒതുങ്ങിക്കൂടലും അയാൾ  ആസ്വദിക്കുകയായിരുന്നു. എന്നിരുന്നാലും ഓർമകളിൽ നിന്നും അയാൾക്ക്‌ രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല. കൂട്ടിന് ആരും ഇല്ലാത്ത അവസ്ഥയെ നമുക്ക് ഏകാന്തത എന്ന് പറയാം. എന്നാൽ ഒറ്റയ്ക്ക് ഇരിക്കുമ്പോഴും ഓർമയുടെ വലിയൊരു ആൾക്കൂട്ടം ചുറ്റും ഉണ്ടാകുന്ന അവസ്ഥയെ നമ്മളെന്തു വിളിക്കും.

        പ്രസാദകർ എഴുത്തുകാരന് നല്കുന്ന കോപ്പികളുടെ വലിയൊരു അട്ടി അയാൾ മേശപ്പുറത്ത് അടുക്കി വെച്ചു. പെട്ടെന്ന് എന്തോ ഓർത്തപോലെ അയാൾ അകത്തെ മുറിയിലേക്ക് നടന്നു. പഴയ പുസ്തകങ്ങൾക്കിടയിൽ ധൃതിപ്പെട്ട് അയാൾ എന്തൊക്കെയോ തിരഞ്ഞു. ഒടുവിൽ ആ കുഞ്ഞു ഡയറി അയാൾ കണ്ടെത്തി. കോളേജിലെ ഓട്ടോഗ്രാഫ്. ഓരോ പേജിലും അയാൾ പഴയ സിദ്ധാർഥിനെ .കണ്ടെത്തി, കൂടെ താൻ ഇന്നും മറക്കാതെ സൂക്ഷിക്കുന്ന ചങ്ങാതിമാരുടെ മുഖങ്ങൾ മനസ്സിലൂടെ മിന്നി മറഞ്ഞു. ഓടോഗ്രഫിൽ നിന്നും കിട്ടിയ ഓരോരുത്തരുടെയും വിലാസം കവറിനു പുറത്ത് എഴുതി. തന്റെ കയ്യൊപ്പിട്ട പുസ്തകം ആ കേവറിൽ ഇട്ട് ഒട്ടിച്ചു വെച്ചു. ഓടോഗ്രാഫിന്റെ താളുകൾ ഓരോന്നായി കടന്നുപോയി. അവസാന പേജിലെ വരികൾ അയാൾ ഒന്നുകൂടെ വായിച്ചു.

         "സിദ്ധൂ , കഥ പറഞ്ഞായിരുന്നു നമ്മൾ കൂട്ടുകാരായത്. കാണുന്നതെല്ലാം നിനക്ക് കഥകളായിരുന്നു. ഓരോ വസ്തുവിനും നീ ഓരോ കഥകൾ  ചമച്ചു നൽകി. അതിൽ ചിരിയും കരച്ചിലും നിരാശയും പ്രതീക്ഷയും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ നീ ഒരിക്കലും നിന്റെ കഥയും ഞാൻ ഒരിക്കലും എന്റെ കഥയും പറഞ്ഞിട്ടുണ്ടായിരുന്നില്ല.
        സിദ്ധൂ.......ഞാൻ പലവട്ടം പറഞ്ഞതാണ് , എന്നാലും ഒന്നൂടെ പറയട്ടെ, നീ മനസ്സിൽ മെനഞ്ഞു കൂട്ടുന്ന കഥകൾ അക്ഷരങ്ങളാക്കിയാൽ അത് വളരെ മനോഹരമായിരിക്കും. നീ എഴുതണം 'മടിയാവുന്നെടീ ' എന്ന സ്ഥിരം ഡയലോഗ് ഇനീം പറയരുത്. എഴുതി എഴുതി  നല്ലൊരു എഴുത്തുകാരനായി  ഒരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോ ആദ്യത്തെ കോപ്പി നീ എനിക്ക് അയച്ച്‌ തരണം.
        മറക്കില്ലെന്ന് പറയുന്നില്ല . മറക്കാതിരിക്കാൻ അവസാനം വരെ ശ്രമിക്കും. നാളെയെക്കുറിച്ച് നമുക്ക് അത്രയല്ലേ പറയാൻ പറ്റൂ. എല്ലാ നന്മകളും നേരുന്നു."
                                                                                             
ഒരുപാട് ഇഷ്ട്ടത്തോടെ
---നയന

   സിദ്ധാർഥ്‌ ആ പേരും അഡ്രസ്സും കണ്ടില്ലെന്നു നടിച്ചു. അത്  യാദൃശ്ചികമായോ  അറിയാതെയോ സംഭവിച്ചതായിരുന്നില്ല. തികച്ചും മനപ്പൂർവ്വം ആയിരുന്നു. കാരണം ഈ നോവലിലെ നൂറു കഥകുളും  അയാൾ നയനയോട്  പണ്ട് പലതവണ പറഞ്ഞിട്ടുള്ളവയായിരുന്നു. നൂറ്റി ഒന്നാമത്തെ കഥ അയാൾ അവൾക്കായി   എഴുതിയതായിരുന്നു. കഥയെന്ന് വിളിക്കാമോ എന്ന് സിദ്ധാർഥിന് തന്നെ ഉറപ്പില്ലാത്ത ഒരു ഒറ്റവരി കഥ. അത് നയന വായിച്ചിട്ടില്ല. ഇനി വായിക്കുകയും വേണ്ടെന്നു അയാൾക്ക്‌ തോന്നി.

**********************************************************

        എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷം, അവസാന സെമസ്റ്ററിന്റെ തുടക്കത്തിൽ ഒരു ക്ളാസ്സിൽ   യാദൃശ്ചികമായിട്ടായിരുന്നു നയനയുടെ അടുത്തിരിക്കാൻ ഇട വരുന്നത്. മൂന്ന് വര്ഷം ഒരുമിച്ച് പഠിച്ചിട്ടും അവർ അതുവരെ പരസ്പരം സംസാരിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. അറുബോറൻ ക്ലാസ്സിൽ ഉറക്കം തൂങ്ങി വീഴും എന്നുള്ള അവസ്ഥയിലെത്തിയപ്പോൾ നയന   സിദ്ധാർഥിനോട് പറഞ്ഞു.

        '' ഡാ, എന്തെങ്കിലും പറയ്‌, അല്ലെങ്കിൽ ഞാനിപ്പോ ഉറങ്ങി വീഴും''

        ഒട്ടും കമ്പനിയില്ലാത്ത ഒരാളുടെ അടുത്ത് നിന്നും ഇങ്ങനെ ഒരു വർത്തമാനം കേട്ടപ്പോൾ സിദ്ധു ഒന്ന് പകച്ചു. തന്റെ പകൽക്കിനാവുകളിൽ നിന്നും ഞെട്ടിയുണർന്ന് ഒരു ചിരിയോടെ അവൻ പറഞ്ഞു.

'' ഞാനൊരു കഥ പറയാം'' 

         അത് ഭംഗിയുള്ള ഒരു കഥയുടെ തുടക്കമായിരുന്നു. സിദ്ധാർഥ്‌ തന്റെ ചുറ്റുപാടുകൾക്ക് ഓരോന്നിനും കഥ ചമച്ചുകൊണ്ടിരുന്നു. ടൂർ പോയപ്പോ ലൽബാഗിൽ വെച്ച് കണ്ട ഫോട്ടോഗ്രാഫർ പയ്യനും, ഹോസ്റ്റലിലെ കൂക്ക് ബാസ്ക്കരേട്ടനും, ബോർഡിലെ ചോക്കുപോടിയും അത് മായ്ക്കാനെത്തുന്ന ഡസ്റ്റാറും,  കോളേജ് ഗ്രൗണ്ടിലെ ഏകാകിയായ മാവും എല്ലാം അവന്റെ കഥകളിലെ നായകന്മാരായി. ബോറൻ ക്ലാസ്സുകളിൽ ഓരോന്നിലും അവൻ കഥ പറഞ്ഞുകൊണ്ടേയിരുന്നു. കഥ പറഞ്ഞു കഥ പറഞ്ഞ്‌ അവരും കഥകളായി മാറി.പക്ഷെ സ്വന്തം കഥ അവർ ഒരിക്കലും പറഞ്ഞില്ല. കോളേജിലെ അവസാന ക്ലാസ്സിനും തലേ ദിവസം സിദ്ധാർഥ്‌ നയനയോട് പറഞ്ഞ കഥകളുടെ എണ്ണം നൂറ് തികഞ്ഞു. അയാളുടെ ചിന്ത മുഴുവൻ അവസാന ദിവസത്തേയ്ക്കുള്ള കഥയെക്കുറിച്ചായിരുന്നു.

        ആ ചിന്ത അയാളെ അസ്വസ്ഥനാക്കികൊണ്ടിരുന്നു. എം.എച്ചിന്റെ ടെറസ്സും പറശ്ശിനിപ്പാലവും ഒന്നും അയാൾക്കന്നു പുതിയ കഥ സംമാനിച്ചില്ല. മനസ്സിൽ അസ്വസ്ഥതയുടെ കാർമേഘങ്ങൾ കൂട്ടം കൂടി. ചിന്തകൾ കൊച്ചു കുട്ടികളെപ്പോലെ തല്ലുണ്ടാക്കിക്കൊണ്ടിരുന്നു.ഒടുവിൽ സിദ്ധാർഥ്‌ ആദ്യമായി കഥ എഴുതാൻ തീരുമാനിച്ചു. ചിന്തകൾ പേനത്തുമ്പിലുടെ പെയ്തൊഴിഞ്ഞപ്പോൾ അതിന് ഒരു വരിയുടെ നീളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ പേരും മഴയത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഒരു പുഴയുടെ ആഴവും പരപ്പും അതിനുണ്ടായിരുന്നു.

''നയനാ..... നിന്നെ  ഞാനറിയാതെ ഒരുപാട് ഇഷ്ട്ടപ്പെട്ട് പോയിരുന്നു."

        അവസാന ക്ളാസ്സിൽ  അവർ ഒരിക്കൽക്കൂടി ഒന്നിച്ചിരുന്നു. പക്ഷെ അവരന്ന് കഥ പറഞ്ഞില്ല. സിദ്ധാർഥ്‌എഴുതിയ കഥ അവളെ കാണിച്ചതുമില്ല.
    
        ക്ലാസ്സ് കഴിഞ്ഞു, എവിടെയും വേര്പാടിന്റെ വേദന മാത്രം. ക്ലാസ്സ് ഫോട്ടോ എടുപ്പും , കരച്ചിലും, ആസ്വസിപ്പിക്കലും, വിടപറച്ചിലും എല്ലാം കഴിഞ്ഞ് ഹോസ്റ്റലിൽ തിരിച്ചെത്തുമ്പോഴേക്കും  കഥയെഴുതിയ നോട്ടുപുസ്തകം അവനെവിടെയോ നഷ്ട്ടപ്പെട്ടിരുന്നു. സിദ്ധാർഥ്‌ നായരുടെ കഥ വെളിച്ചം കാണുന്നതിനും മുൻപേ ചരമമടഞ്ഞു.

        കോളേജ് കഴിഞ്ഞ് ആദ്യം അയാൾ ചെയ്തത് തന്റെ വലിയിരു ലോകത്ത് നിന്നും ഒളിച്ചോടി മനസ്സിൽ സ്വയം തീർത്ത ഒരു പ്രവാസം അനുഭവിക്കുകയായിരുന്നു. അതും കഴിഞ്ഞ് ഓർമകളിൽ നിന്ന് കൂടെ ഒളിച്ചോടാൻ വേണ്ടിയായിരുന്നു എഴുത്ത് ആരംഭിച്ചത് . ഇന്നിപ്പോൾ ഓർമ്മകൾ വീണ്ടും അയാളെ തടവിലാക്കിയിരിക്കുന്നു.

**************************************************************

        പുസ്തകം ഇറങ്ങി നാലഞ്ചുമാസം കടന്നുപോയി. വായനക്കാർക്ക് കഥകൾ ഇഷ്ട്ടമായി. പ്രതീക്ഷിച്ചതിലേറെ നോവൽ ഹിറ്റായി. അഭിനന്ദനങ്ങളുമായി അയാൾക്ക്‌ മെയിലുകളും കത്തുകളും വന്നുകൊണ്ടേയിരുന്നു. ഒരു രാത്രി അലസമായി വായിച്ചുകൊണ്ടിരുന്ന മെയിലുകളിൽ ഒന്നിൽ അയാളുടെ കണ്ണ് തങ്ങി നിന്നു.

        '' സിദ്ധൂ ....
                        ആദ്യ പുസ്തകത്തിന്റെ കോപ്പി നീയെനിക്ക് അയച്ചു തന്നില്ലല്ലോ. മറന്നതല്ല തിരക്ക് കൊണ്ടായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. നിന്റെ കഥപറച്ചിലിനേക്കാൾ ഫീലിംഗ് അക്ഷരങ്ങൾക്കുണ്ട്. വായിച്ചു തുടങ്ങിയപ്പോഴാണ് ഞാൻ അട്ഭുതപ്പെട്ടുപോയത് . ഓരോ കഥകളും പണ്ട് നീ എനിക്ക് പറഞ്ഞു തന്നവ. നൂറ്റൊന്നു കഥകളും ഞാൻ പലതവണ ആസ്വദിച്ചവ.''

        ആ വരികളില എത്തിയപ്പോൾ സിദ്ധു ഒന്ന് നിർത്തി. നൂറിന് പകരം നൂറ്റി ഒന്ന് എന്ന് പറഞ്ഞത് അബദ്ധവശാൽ സംഭാവിച്ചതാവാമെന്ന് വിശ്വസിച്ച് അയാൾ വായന തുടർന്നു.

        സിദ്ധൂ .....നിനക്കറിയാത്ത ഒരു കാര്യങ് ഉണ്ട്. നിന്റെ നൂറ്റൊന്നാമത്തെ കഥയും ഞാൻ മുപേ വായിച്ചതാണ്. അന്ന് ക്ലാസ്സിൽ മറന്നുവെച്ച നോട്ടുപുസ്തകം ഞാനിന്നും
സൂക്ഷിച്ചുവെച്ചിട്ടുണ്ട് . നിന്നെ കോണ്ടാക്ട് ചെയ്യാൻ ഒരു വഴിയും ഇല്ലായിരുന്നു. പലരോടും അന്വേഷിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.

        സിദ്ധൂ......നമ്മൾ മനസ്സിൽ നെയ്തുകൂട്ടുന്നതു പോലെയോ, നമ്മുടെ ഇഷ്ട്ടതിനും , സങ്കൽപ്പത്തിനും നമ്മുടെ കഥകൾക്കും അനുസരിച്ചോ അല്ല ജീവിതം. ദൈവം വല്ലാത്തൊരു കഥാകൃത്താണ്. അയാൾ നമ്മുടെപോലും അനുവാദം ചോദിക്കാതെ നമ്മളെ കഥാപാത്രങ്ങളാക്കി കഥകൾ എഴുതി വെക്കും. അതിനനുസരിച്ച് നമുക്ക് ജീവിക്കേണ്ടി വരും.

        സിദ്ധൂ....നമ്മളിപ്പോൾ ദൈവത്തിന്റെ ഏതോ കഥയിലെ കഥാപാത്രങ്ങളാണ്. കഥയെന്തെന്നറിയാതെ ജീവിക്കാൻ വിധിക്കപ്പെട്ടവർ.......നീ ഇനിയും എഴുതണം, ഒരുപാട് ഒരുപാട് ....കഥകൾക്ക് വേണ്ടി ഞാൻ കാത്തിരിക്കും.

എല്ലാവിധ നന്മകളും
--- നയന
Protected by Copyscape DMCA Takedown Notice Infringement Search Tool